Sunday, May 31, 2009

നവംബര്‍ 24, 1990

പ്രിയമുള്ളവളെ...

കഴിഞ്ഞ രണ്ടു ദിവസമായി ആതുരാലയത്തിന്റെ ചിറകുകള്‍ക്കുള്ളിലാണ് ...
ഫ്ലോറെന്‍സ് നൈറ്റിന്‍ഗേലിന്റെ പിന്തുടര്‍ച്ചക്കാരായ വെള്ളരിപ്രാവുകള്‍
സാന്ത്വനത്തിന്റെ വെണ്‍ചാമാരങ്ങള്‍ വീശുന്നു.....
പനിയുടെ ഏറ്റക്കുറച്ചിലുകളും
മരുന്നുകളുടെ ഗന്ധം പടര്‍ത്തുന്ന അസ്വസ്ഥതയും..
ഇത്തരം നിമിഷങ്ങളിലാണ്
ഗൃഹാതുരത്വത്തിന്റെ നൊമ്പരങ്ങളും
ഏകാന്തതയുടെ വന്യമായ മൗനവും എന്നെ ഏറെ അലട്ടുന്നത് ...
ഒരു കുഞ്ഞു പുഞ്ചിരിപോലും എനിക്കിന്ന്
സാന്ത്വനത്തിന്റെ ഊഷ്മളമായ അഭയം നല്കുന്നു...
ഇനിയും അധികമില്ല...
നാളെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് കരുതുന്നു....

മിഴിപൊത്തിക്കരയുന്ന ഒരു നവംബര്‍ ......

നവംബറിന്റെ ആദ്യ നാളുകള്‍ ഒരിക്കല്‍ക്കൂടി
കലാപങ്ങളുടെയും കൂട്ടക്കുരുതികളുടെയും നാളുകളായി..
റോമന്‍ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ വീണ വായിച്ച
നീറോ ചക്രവര്‍ത്തിയുടെ കഥ നീ കേട്ടിട്ടേയുള്ളൂ .....
പക്ഷെ...
ആറ് വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ് മറ്റൊരു നവംബറിന്റെ
ആദ്യ നാളുകളില്‍ ഉത്തരേന്ത്യ കത്തിയെരിഞ്ഞപ്പോള്‍...
ആയിരക്കണക്കിന് ജീവനുകള്‍ പൊലിഞ്ഞുവീണപ്പോള്‍ ..
മതാനുഷ്ഠാനങ്ങളുടെ പ്രതീകങ്ങള്‍ കരിയുന്ന പുക
കുന്തിരിക്കമായി ആസ്വദിച്ചുകൊണ്ട്‌ പ്രതികാലഹരിയില്‍
സംഘനൃത്തം ചവിട്ടിയവര്‍.......
അവരുടെ കനലാട്ടങ്ങളില്‍
ശിഖസ്ത്രീത്വം പിച്ചിച്ചീന്തി എറിയപ്പെട്ടപ്പോള്‍ മുഖം തിരിച്ചവര്‍...
അവരുടെ പിന്മുറക്കാരിന്ന് തിളച്ചുമറിയുന്ന വര്‍ഗ്ഗീയ ലാവയില്‍
ഇന്ത്യയുടെ മതേതരത്വം മരിച്ചുവീഴുമ്പോള്‍
അവര്‍ നമ്മുടെ മേല്‍ക്കോയ്മ വിലപേശി കച്ചവടമുറപ്പിച്ചു...
അവരുടെ അധികാരത്തിന്റെ ചാട്ടവാറുകള്‍
നമുക്കുനേരെ പുളഞ്ഞുവരുന്നു......
കൂട്ടം തെറ്റി മേയാതെ ....
പോരിന്റെ കൊമ്പുയര്‍ത്താതെ ...
അനുസരണയുള്ള കുഞ്ഞാടുകളായി നീങ്ങാന്‍ !!!
മുന്‍പ്.. ആട്ടിന്‍തോലണിഞ്ഞ ഒരു ചെന്നായുടെ
കഥയേ നീ കേട്ടിട്ടുള്ളൂ...
പക്ഷെ ഇന്നു.. നമ്മുടെ ഇടയില്‍ ആട്ടിന്‍തോലണിഞ്ഞവരാണധികവും...
സഹോദരന്മാരുടെ രക്തം നുണയാനായി
അവരുടെ ദ്രുംഷ്ടകള്‍ നീണ്ടുവരുന്നു..
ശാന്തിമന്ത്രങ്ങള്‍ ഉരുവിടുന്ന ചുണ്ടുകളുടെ താളക്രമങ്ങള്‍ പിഴച്ച്
സ്വരങ്ങള്‍ അര്‍ത്ഥശൂന്യമാകുന്നു.....
ഇനി... ?
ചോദ്യചിഹ്നം വളര്‍ന്നുകൊണ്ടേയിരിക്കുന്നു...
ഇന്ത്യന്‍ ജനതയുടെ സഹനശക്തി
അതിരുകളില്ലാത്തതാണെന്ന് തോന്നുന്നു...
പക്ഷെ....
ഒരു നാള്‍ മാ: നിഷാദയുടെ സ്വരം ഒരുമിച്ചുയര്‍ന്ന്‍
അഷ്ടദിക്കുകളില്‍ മാറ്റൊലി കൊള്ളുകതന്നെ ചെയ്യും..
അതുവരേക്കും.... !!!!

നിന്റെ നഗരത്തില്‍ ഒരിക്കല്‍ വന്നിരുന്നു...
ഒരിക്കല്‍ മാത്രം..
വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്.. ഒരു അര്‍ദ്ധരാത്രിയില്‍...
ഞങ്ങള്‍ ഏഴുപേരുണ്ടായിരുന്നു...
റെയില്‍വേ സ്റ്റേഷനില്‍നിന്നും കോരിച്ചൊരിയുന്ന മഴയില്‍
സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡിലേക്കുള്ള ദൂരം മുഴുവന്‍ നടന്നതും
പിന്നീട് തിരിച്ചുനടന്നു ഏതോ സത്രച്ചുമരുകള്‍ക്കുള്ളില്‍
രാത്രിയെ തളച്ചിട്ടതും ഞാനോര്‍ക്കുന്നു...
ഒരു സ്വപ്നത്തിലെന്ന പോലെ....



Thursday, May 28, 2009

നവംബര്‍ 18, 1990

ഇന്ന് - കാര്‍ത്തിക മാസം 26 - ഞായര്‍

ഒഴിവുദിനത്തിന്റെ ത്രില്ലിലായിരുന്നു ...

രാവിലെ ഞങ്ങള്‍ നാലുപേര്‍ .. ഇന്ത്യയുടെ വിവിധ ഭാഷകളില്‍നിന്നും സംസ്കാരങ്ങളില്‍നിന്നും
വന്നുചേര്‍ന്നവര്‍ ... ഒരു സുഹൃത്തിന്റെ ഓറഞ്ച് ഫാമിലേക്ക് തിരിച്ചു..
ഒരു പകല്‍... സ്വര്‍ണ്ണനാരകങ്ങളുടെ വിളഭൂമിയില്‍ ...
കാറ്റില്‍ കൊഴിയുന്ന ഓറഞ്ച് ഫലങ്ങളും
അകലെ.. തോട്ടത്തിലെ തണുത്ത ഇരുട്ടിനെ പകുത്തുകൊണ്ട്
നേരംതെറ്റി നീങ്ങുന്ന പാസഞ്ചര്‍ ട്രെയിനുകളുടെ 'കടകട' സംഗീതവും..
നാരക വേരുകളിലേക്ക് നീര്‍ച്ചാലുകളെ തെളിക്കുന്ന കര്‍ഷകക്കിടാങ്ങളുടെ
കണ്ണുകളില്‍ എന്തിനോവേണ്ടിയുള്ള തിളക്കം..
ഒരു ക്യാമ്പ്‌ഫയറും സംഘഗാനവും....
ഇത്രയൊക്കെയായപ്പോഴേക്കും പകല്‍ നഷ്ടപെട്ടു......
പടിഞ്ഞാറ്...
ശിശിരത്തില്‍ ഇലകള്‍ കൊഴിഞ്ഞ് മഞ്ഞപൂക്കള്‍ മാത്രമായി നില്ക്കുന്ന
വൃന്ദാരങ്ങളുടെ താഴ്വരയിലേക്ക് സൂര്യന്‍ ചിതറിവീണു ...
ഒരു തണുത്ത പകലിന്റെ മരണം..
ഒരു തണുത്ത രാത്രി ഇനിയും ബാക്കിയാണ്...

നിന്റെ എഴുത്ത് കിട്ടി... ഇന്നലെ..
നീ ചോദിച്ചില്ലേ... ഇന്നത്തെ അവസരവാദ രാഷ്ട്രീയത്തെകുറിച്ച്....
ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തോട് എനിക്കും പ്രതിപത്തിയില്ല ...
ഒരു മുതലാളിത്തജനാധിപത്യ വ്യവസ്ഥിതിയില്‍
ഇതില്‍ കൂടുതലൊന്നും ഞാന്‍ പ്രതീക്ഷിക്കുന്നുമില്ല..
ഇടതുപക്ഷപ്രത്യയശാസ്ത്രത്തിന്റെ സമ്പൂര്‍ണ്ണ സാക്ഷാത്കാരം മാത്രമേ
ഞാന്‍ തേടുന്നുള്ളൂ....
കേരളത്തിലെയോ ബംഗാളിലെയോ താല്‍ക്കാലികമായി കിട്ടുന്ന അധികാരത്തിന്റെ
അപ്പക്കഷണങ്ങളെയല്ല ഞാനുദ്ദേശിക്കുന്നതെന്ന് മനസ്സിലായിക്കാണുമല്ലോ...
സോഷ്യലിസ്റ്റ് വ്യവസ്ഥിതി പോലും നോക്കെത്താത്ത ദൂരത്താണ്..
അപ്പോള്‍ പിന്നെ കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതി... തല്ക്കാലം സ്വപ്‌നങ്ങള്‍ മാത്രം..
നോക്കൂ ... എന്റെ രാഷ്ട്രീയ ചിന്താധാരകളുമായി ഒരിക്കലും പൊരുത്തപ്പെടാന്‍ കഴിയില്ലേ... ?
ഒരു ധാരണയിലെത്താനെങ്കിലും?
ഒരു വിശകലനത്തിനെങ്കിലും എനിക്കുവേണ്ടി തയ്യാറാവുക..
പക്ഷെ നിന്റെ രാഷ്ട്രീയ പാറപുസ്തകങ്ങളെ മാത്രം അടിസ്ഥാനമാക്കാതെ
വിവിധ തലങ്ങളിലുള്ളതും ആധികാരികത ഉറപ്പുള്ളതുമായ പുസ്തകങ്ങളെ
അടിസ്ഥാനമാക്കി താരതമ്യപഠനം നടത്തുക..
കാരണം നമ്മുടെ പാറപുസ്തകങ്ങളുടെ രാഷ്ട്രീയം ബൂര്‍ഷ്വാ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ളവ
മാത്രമാണ് ... ഉപരിവര്‍ഗ്ഗത്തിന് ഭൂരിപക്ഷത്തിന്റെ മേല്‍ ആധിപത്യം സ്ഥാപിച്ചെടുക്കാനുള്ള ഒരുഉപാധിയായിട്ടാണ് ഇന്നത്തെ സിലബസ് രൂപപ്പെടുത്തിയിരിക്കുന്നത് .. ചൂഷണാധിഷ്ടിതമായസാമൂഹ്യവ്യവസ്ഥിതിയെ നിലനിര്‍ത്തുന്നതിനുള്ള ഒരു ഉദ്യോഗസ്ഥവൃന്ദത്തെ സൃഷ്ടിച്ചെടുക്കുകയാണ്
ബൂര്‍ഷ്വാ വിദ്യഭ്യാസത്തിന്റെ ലക്ഷ്യം ... പഴയ കൊളോണിയല്‍ വിദ്യഭ്യാസനയം തന്നെയാണ് നമ്മള്‍ഇന്നും പിന്തുടര്‍ന്ന് പോരുന്നത്..
ഭൂരിപക്ഷജനതയെ നിരക്ഷരരാക്കി മാറ്റിനിറുത്തേണ്ടത് മുതലാളിത്ത വ്യവസ്ഥിതിയുടെ നിലനില്‍പ്പിനുഅത്യന്താപേക്ഷിതമാണ്. വിദ്യഭ്യാസം ഉപരിവര്‍ഗ്ഗത്തിന്റെ പ്രത്യേകാവകാശമാക്കി മാറ്റുവാനുംവിദ്യഭ്യാസത്തിന്റെ വരേണ്യാടിസ്ഥാനം
ശക്തിപ്പെടുത്തുവാനും ഇന്ത്യന്‍ ഭരണകൂടം രണ്ടു മാര്‍ഗ്ഗങ്ങളാണ്അവലംബിച്ചിട്ടുള്ളത്. പ്രാഥമിക വിദ്യഭ്യാസത്തെ അവഗണിച്ച് തള്ളിക്കൊണ്ട് ഉന്നത വിദ്യഭ്യാസത്തിനുമാത്രം പ്രാധാന്യം നല്കുകയും സമ്പന്നരുടെ മക്കള്‍ക്ക്‌ വേണ്ടി മാത്രമായി പ്രത്യേകവിദ്യാലയങ്ങളാരംഭിക്കുകയുമാണ് ചെയ്യുന്നത്... ഇതുമൂലം വിദ്യാഭ്യാസരംഗത്തെ അസമത്വം വളരെഉയര്‍ന്നുപോയി... ഏതൊരു രാജ്യത്തിന്റെയും വിദ്യഭ്യാസത്തിന്റെ അടിത്തറയായി വര്‍ത്തിക്കേണ്ടത്പ്രാഥമിക വിദ്യാഭ്യാസമാണ്.. അതിന്റെ ശക്തമായ അസ്ഥിവാരത്തില്‍ വേണം ഉന്നതവിദ്യഭ്യാസത്തിന്റെ ചട്ടക്കൂടുകള്‍ പണിതുയര്‍ത്താന്‍... ഏറ്റവും കൂടുതലാളുകള്‍ക്ക് ലഭിക്കേണ്ടതുംപ്രാഥമിക വിദ്യാഭ്യാസമാണ്.. അക്കാര്യത്തില്‍ പക്ഷെ ഇന്ത്യയിലെ ഭരണാധികാരികള്‍ക്ക് താല്പര്യമില്ല .. തങ്ങള്‍ക്കാവശ്യമായ അഭ്യസ്തവിദ്യരെ സൃഷ്ടിച്ചെടുത്ത്‌ തങ്ങളുടെ സ്തുതിപാടകന്‍മാരായ ഒരുബ്യുറോക്രസി ഉണ്ടാക്കുക എന്നത് മാത്രമാണ് ഇവരുടെ ലക്ഷ്യം ... അതുമൂലം ഇന്ത്യയിലെ ഭൂരിപക്ഷംവരുന്ന താഴേക്കിടയിലുള്ളവരുടെ കുട്ടികള്‍ അറിവിന്റെ ലോകത്തില്‍ പിച്ചവെക്കുന്നതിനു മുന്‍പേകൊഴിഞ്ഞുവീഴുന്നു...

നീ ചരിത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുള്ള വ്യക്തിയായതുകൊണ്ട് ചോദിച്ചോട്ടെ..
ചരിത്രത്തെക്കുറിച്ചുള്ള യുറോപ്യന്‍ കാഴ്ചപ്പാടല്ലേ ഇന്നും നമ്മുടെ സിലബസ്‌ നിര്‍മ്മാതാക്കളെയുംഭരണകൂടത്തെയും നയിക്കുന്നത്... ? ആഫ്രിക്ക ഇപ്പോഴും ഇരുണ്ട ഭൂഖണ്ടമാണെന്നാണ് നമ്മുടെചരിത്രവിദ്യാര്‍ഥികള്‍ പഠിച്ചുപോരുന്നത് .... ആഫ്രിക്ക ഇരുണ്ട ഭൂഖണ്ടമാണെന്നത് 'ഫാന്റം' കോമിക്കുകളിലൂടെ ഇന്നും പ്രചരിപ്പിക്കപ്പെടുന്ന പാശ്ചാത്യ ആശയമാണ് ... എന്നാല്‍ അതേ ആശയംസ്വതന്ത്ര ഇന്ത്യയിലെ കുട്ടികളുടെ തലയിലും അടിച്ചേല്‍പ്പിക്കണോ.. ? ഏഷ്യന്‍ - ആഫ്രിക്കന്‍സംസ്കാരങ്ങളെക്കുറിച്ചുള്ള പഠനങ്ങളെ ഇവര്‍ ബോധപൂര്‍വ്വം മറച്ചുവെക്കുന്നു.... സാമൂഹികപുരോഗതിയുടെ അടിസ്ഥാനത്തില്‍ നമ്മുടെ പഠനക്രമത്തെ പുനരാവിഷ്കരിക്കാറില്ല എന്നതാണ്സത്യം.. അതുകൊണ്ടുതന്നെ അശാസ്ത്രീയവും അപ്രസക്തങ്ങളുമായ പഠനവിഷയങ്ങളാണ് ഇവിടെനിലനില്ക്കുന്നത്. ചരിത്ര രചനാരീതിയിലും ചരിത്രപഠനങ്ങളിലും സിലബസ്‌ നിര്‍മ്മാണത്തിലും നാംഇപ്പോഴും കൊളോണിയല്‍ ചിന്താഗതികളെ പിന്തുടരുന്നു... ഇതെല്ലാം കാണിക്കുന്നത് വസ്തുനിഷ്ഠമായചരിത്രപഠനത്തെ നമ്മുടെ ഭരണാധികാരികള്‍ ഭയപ്പെടുന്നു എന്നതാണ്. ബ്രാഹ്മണമേധാവിത്വത്തിന്റെയും നാടുവാഴി യജമാനന്മാരുടെയും കൊള്ളരുതായ്മകളേയുംകൊളോണിയല്‍ ചൂഷണത്തെയും സാമ്രാജ്യത്വത്തിന്റെ വളര്‍ച്ചയേയും നമ്മുടെ ചരിത്രപഠനങ്ങള്‍മറച്ചുവെക്കുന്നു.. ഘടനയിലും സ്വഭാവത്തിലും ലക്ഷ്യബോധതിലും അടിസ്ഥാനപരമായി വ്യത്യസ്തതപുലര്‍ത്തുന്ന 'അമേരിക്കന്‍ വിപ്ലവം' 'ഫ്രഞ്ച് വിപ്ലവം' 'റഷ്യന്‍ വിപ്ലവം' 'ചൈനീസ് വിപ്ലവം' ഇവയെല്ലാം ഒരേ രീതിയിലാണ് പഠിപ്പിക്കുന്നത്‌ ... ബൂര്‍ഷ്വാ ജനാധിപത്യ വിപ്ലവങ്ങളും സോഷ്യലിസ്റ്റ്വിപ്ലവങ്ങളും തമ്മിലുള്ള മൗലിക വ്യത്യാസത്തെക്കുറിച്ച് നമ്മുടെ സിലബസുകള്‍ മൗനം പാലിക്കുന്നു..
ബൂര്‍ഷ്വാ വ്യവസ്ഥിതിയെ താങ്ങിനിറുത്തുന്ന മൂല്യബോധതെയാണ് ഇന്നത്തെ റിവിഷനിസ്റ്റ്സിലബസുകളിലൂടെ പുനരുദ്പ്പാദിപ്പിച്ചുകൊണ്ടിരിക്കുന്നത് . ശാസ്ത്രയുഗത്തില്‍ ജീവിക്കുന്ന നമ്മുടെമൂല്യബോധത്തെയും ചിന്താശക്തിയെയും നിയന്ത്രിക്കേണ്ടത് ശാസ്ത്രബോധമായിരിക്കണം... പക്ഷെഎന്ത് ചെയ്യാം.. മദ്ധ്യകാലയുഗത്തിലെ പ്രാകൃത ആചാരങ്ങളും വിശ്വാസപ്രമാണങ്ങളുമാണ് ഇന്നുംനമ്മളില്‍ വേരുറപ്പിച്ചിരിക്കുന്നത്. കാലം കമ്പ്യൂട്ടര്‍ യുഗത്തിലേക്ക് പ്രവേശിക്കുമ്പോഴും നമ്മെനയിക്കുന്നത് മദ്ധ്യകാലയുഗത്തിന്റെ ചിന്താധാരകളാണ് .. തന്മൂലം നമ്മുടെ സിലബസുകള്‍ക്ക്വര്‍ത്തമാനകാലബോധത്തോടുപോലും നീതി പുലര്‍ത്താന്‍ കഴിയുന്നില്ല...

അമ്മ പറയാറുള്ളത് ശരിയാണ് ... ഒരു കത്തിന്റെ സ്വഭാവമല്ല എന്റെ എഴുത്തുകള്‍ക്ക്...

ഇപ്പോള്‍ ഞാന്‍ രാജസ്ഥാന്റെയും മധ്യപ്രദേശിന്റെയും അതിര്‍ത്തിയിലുള്ള ഒരു കൊച്ചു നഗരത്തിലാണ്
കോണ്‍ക്രീറ്റ് വനങ്ങളുടെ കാപട്യമില്ലാത്ത നഗരം...
ഇവിടെ അന്ധമായി അലച്ചോഴുകുന്ന ജീവിതം....
വൈവിധ്യങ്ങളുടെ താളക്രമങ്ങളില്ലാത്ത സായാഹ്നങ്ങള്‍ ..
താമസിക്കുന്ന ഗസ്റ്റ്ഹൗസിന്റെ മുന്നില്‍ സന്ധ്യയുടെ ചുവപ്പുമുഴുവന്‍ ചാലിച്ചെടുത്ത്‌
ചുവന്ന പൂക്കളുടെ പരവതാനിയില്‍ ഗുല്‍മോഹര്‍ രക്തവര്‍ണ്ണപൂവുകള്‍ ചൂടിനില്ക്കുന്നു..
പൂക്കളുടെ ഇടയിലുടെ തെളിയുന്ന ആകാശത്തിലും ചുവപ്പിന്റെ വര്‍ണ്ണക്കൂട്ടുകള്‍...
ചേക്കേറാന്‍ എത്തുന്ന രാക്കിളികളുടെ സംഗീതോത്സവങ്ങള്‍...
ഒടുവില്‍ രാത്രിയുടെ നിശ്ശബ്ദതയിലുയരുന്ന ഒറ്റപ്പെട്ട ആലാപനങ്ങള്‍...

രാത്രികള്‍... ഉറക്കം പതിവുപോലെ മദ്ധ്യയാമങ്ങള്‍ക്ക് ശേഷമാണ് ...
അതുവരെയും...
ദൂരെ .. കടുകുപാടങ്ങളില്‍ പൂത്തുനില്‍ക്കുന്ന നിലാവും
അതിനുമപ്പുറം.. അകലെ...
ചമ്പലിന്റെ താഴ്വരകള്‍...
ചമ്പല്‍ നദിയുടെ താളം നഷ്ടപെട്ട വിലാപം...
ഗതകാല സ്മൃതികളുടെ വേലിയേറ്റത്തില്‍
ചമ്പലിന്റെ പഴയ പ്രതാപകാലനിമിഷങ്ങളും മുഴങ്ങുന്ന രണഭേരികളും..
ഇപ്പോള്‍ സമയം രാത്രിയുടെ അന്ത്യയാമങ്ങളിലാണ്...
പകല്‍ മുഴുവന്‍ മഞ്ഞുകാറ്റേറ്റതുകൊണ്ടായിരിക്കും
ഇപ്പോള്‍ കുറച്ച് പനിക്കുന്നുണ്ട് ...
പക്ഷെ മനസ്സില്‍ ഇപ്പോഴും പൂജ്യം ഡിഗ്രിയാണ് ...

Wednesday, May 27, 2009

മെയ്‌ 17, 1991 - ഒരു വേനല്‍കുറിപ്പ്

ക്ഷമിക്കുക ... എഴുതാന്‍ വൈകിയതിന് ..
പതിവുപോലെ കുറെ യാത്രകളായിരുന്നു ..

പിന്നെ.. ആശംസകള്‍..
മഴവില്ലിന്റെ നിറപ്പകിട്ടുള്ള ഒരു ജോലി കിട്ടിയതിനു....
നിന്റെ ജോലിയെക്കുറിച്ചും സഹപ്രവര്‍ത്തകരെപ്പറ്റിയും
വര്‍ക്ക്‌ എന്‍വൈറണ്‍മെന്റിനെ കുറിച്ചും എനിക്കെഴുതുക ..

എന്റെ ജേര്‍ണലിസം എക്സാം ജൂലൈയില്‍ ഉണ്ടാകും

ഇന്ത്യന്‍ സിനിമയ്ക്ക്‌ ഇടനെഞ്ചില്‍
ഒരു മുറിവുകൂടി വീണു ...
പത്മരാജന് പുറകെ അരവിന്ദനും ...
സന്ധ്യാമേഘങ്ങള്‍ എന്നേക്കുമായി
ഉപേക്ഷിച്ചു പോയ ആകാശതീരം പോലെ...
വെളുത്ത തിരശ്തീലയും ചലനശേഷി നഷ്ടപ്പെട്ട
നിഴലുകളും അനാഥമാക്കികൊണ്ട് .....
എവിടെയൊക്കെയോ നക്ഷത്രക്കണക്കുകള്‍
പിന്നെയും പിഴക്കുന്നു പെണ്‍കുട്ടീ..
വിളക്കുകള്‍ ഒന്നൊന്നായി അണയുകയാണ് ....

അരവിന്ദന്റെ 'ഉണ്ണി' കണ്ടു ...
ഒരു ഋതുഭേദത്തില്‍ ദേശാടനപക്ഷികളെപ്പോലെ
ഇന്ത്യയിലേക്ക്‌ പറന്നെത്തിയ
അമേരിക്കന്‍ ടൂറിസ്റ്റുകള്‍ ...

കേരളത്തിലെ
കലാ-സാംസ്‌കാരിക പാരമ്പര്യങ്ങളിലേക്ക്
ഒരന്വേഷണം

കുറഞ്ഞ സീക്വന്‍സുകളിലൂടെ
മഹത്തായ ഒരു പ്രണയത്തിന്റെ
ശക്തമായ ആവിഷ്കരണം...

മണല്‍ത്തിട്ടയില്‍ കാണാത്ത നക്ഷത്രങ്ങളെണ്ണിക്കിടക്കുന്ന
താരയും ഉണ്ണിയും ...
സമന്വയിക്കപ്പെടാനകാത്ത വൈരുദ്ധ്യങ്ങളില്ലെന്നു
അരവിന്ദന്‍ സ്ഥാപിക്കുന്നു ...
ഓരോ ഫ്രെയിമിലും
ശക്തനായ ഒരു സംവിധായകന്റെ
അദൃശ്യസാന്നിദ്ധ്യം നിറഞ്ഞു നിന്നിരുന്നു.....

... പിന്നെ... പൊറുക്കുക..
രാഷ്ട്രീയത്തോടുള്ള നിന്റെ അഭിപ്രായത്തോട്
ഞാന്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്നു...
നിന്റെ ന്യായീകരണങ്ങളെ ഞാന്‍ കാണാതിരിക്കുന്നില്ല ..
പക്ഷെ.. അന്തിമമായി ...
രാഷ്ട്രത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി
പ്രതിജ്ഞാബദ്ധരാവുക - എന്നത്
അധിക്ഷേപിക്കപ്പെടുവാന്‍ മാത്രം വലിയ തെറ്റാണോ... ?
പിന്നെ 'കറപ്ക്ഷന്‍' ...
കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്
കേരള രാഷ്ട്രീയരംഗം വളരെയധികം ഭേദമാണ്..
അഴിമതിയുടെ കാര്യത്തില്‍ സത്യത്തില്‍ വിചാരണ ചെയ്യേണ്ടത്
നിലവിലുള്ള ബ്യുറോക്രസിയെയാണ് ...
- അല്ലെന്നു തോന്നുന്നുണ്ടോ...? -

ഞാന്‍ വിശദീകരിക്കേണ്ടതില്ലല്ലോ... ?
പിന്നെ ഞാന്‍ നേരത്തെ എഴുതിയിട്ടുള്ളതുപോലെ
ഒരു ബൂര്‍ഷ്വാ ജനാധിപത്യ വ്യവസ്ഥിതിയില്‍
എഴുതിവെച്ചിട്ടുള്ളത് ഇത്തരത്തിലൊക്കെയാണ് ..

വ്യക്തമായ ലക്ഷ്യബോധമില്ലാത്ത ആസൂത്രണത്തിന്റെയും
താളം പിഴച്ച ഒരു സമ്പദ്ഘടനയുടെയും ബലിയാടുകളാവാന്‍
നമ്മുടെ ശിരസ്സില്‍ ആരോ തുരുമ്പിച്ച പേന കൊണ്ടെഴുതിരിക്കുന്നു ..

പിന്നെ നമുക്ക് ചെയ്യാന്‍ കഴിയുന്നത്‌ ....
മനസ്സ് വന്ധീകരിക്കപെടുംമുന്‍പ്
ചെറുത്തുനില്‍പ്പിന്റെ ഒരു പിടച്ചിലെങ്കിലും കാഴ്ച വെക്കുവാന്‍
സംഘടനാ പ്രവര്‍ത്തനത്തിലൂടെ മാത്രമേ
നമുക്ക് സാധ്യമാകൂ ...
സംഘടിക്കുന്നതിലൂടെ മാത്രമെ
നമ്മുടെ വാക്കുകള്‍ക്ക് ശബ്ദവും ശക്തിയുമുണ്ടാകൂ ...
നമുക്ക് പ്രതികരിക്കാന്‍ ഒരു വേദിയാണ്
സംഘടനയിലൂടെ ലഭിക്കുന്നത്‌ ...
നിഷ്ക്രിയത്വം ഒരു തരത്തിലുള്ള ഒളിച്ചോട്ടമാണ്..
അത് സൃഷ്ടിക്കുന്നത്‌ പ്രതികരണശേഷി നഷ്ടപ്പെട്ട
ഭീരുക്കളെയും പെസിമിസ്റ്റുകളേയുമാണ്‌ ...
ചോദ്യം ചെയ്യുവാനും ചോദ്യം ചെയ്യപ്പെടുവാനുമുള്ള
ആത്മധൈര്യമാണ് നമ്മള്‍ ആര്‍ജ്ജിക്കേണ്ടത്...

എന്റെ രാഷ്ട്രീയപാത പിന്തുടരണമെന്നോ
എന്റെ കാഴ്ചപ്പാടുകളെ ഉള്‍ക്കൊള്ളണമെന്നോ
ഞാനൊരിക്കലും പറയില്ല ...
(ഒരു രാഷ്ട്രീയ വിദ്യാര്‍ഥിനിയോടു എനിക്കെങ്ങിനെയാണ്‌ പറയാന്‍ കഴിയുക..!)
അതുകൊണ്ട് സ്വയം തീരുമാനിക്കുക..

'വാനിഷിംഗ് ജിപ്സിക്യാമ്പ്‌ '
ഉഷ്നകാലത്തിനു മുന്‍പേ
പ്രിയസുഹൃത്തുക്കള്‍ പലരും
യാത്ര പറഞ്ഞകന്നു പോയി ...
വീണ്ടുമൊരിക്കല്‍ കാണുമെന്ന പ്രതീക്ഷയില്ലാതെ...
ഓരോ ബന്ധങ്ങളും സൗഹൃദങ്ങളും
ഇത്രയും ക്ഷണികമാണോ.......!
ഈറനണിഞ്ഞ ആകാശവും പൂത്തുവിരിഞ്ഞ മാരിവില്ലും പോലെ...
എല്ലാം താല്‍ക്കാലികമായ ഇല്ല്യുഷന്‍സ്‌ മാത്രം..

ഇന്നലെ രാത്രിമുഴുവന്‍ മഴപെയ്തിരുന്നു...
എരിയുന്ന വേനലില്‍ ഒരു സ്നേഹസങ്കീര്‍ത്തനമായി....
നിന്റെ പ്രിയപ്പെട്ട മഴക്കാലം ഞാനോര്‍ത്തു..
എന്നിട്ടും ഇന്നു പകലിന്റെ സൂര്യന്‍ തീഷ്ണമാണ്‌

നിറുത്തുന്നു...

സ്വപ്നവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അകലമെത്രയാണ്... ?

Tuesday, May 26, 2009

മാര്‍ച്ച്‌ 14, 1991 - ഇന്‍ഡോര്‍

എഴുത്ത്‌ കിട്ടി

യാത്ര കഴിഞ്ഞു തിരിച്ചെത്തിയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു ..
ഒരു യാത്രാവിവരണം പ്രതീക്ഷിക്കാമോ... ?

ഇന്നലെ എന്റെ ജന്മദിനമായിരുന്നു.....
ഹൃദയത്തില്‍ ഒരു വേര്‍പാടിന്റെ സ്മരണാഞ്ജലിയും.......
രണ്ടും അമ്മ നേരത്തേ ഓര്‍മ്മപെടുത്തിയിരുന്നു ..
അമ്മയുടെ പ്രാര്‍ത്ഥനകള്‍ ...
ജാതകത്തിന്റെ ചിലന്തിവലക്കണ്ണികളില്‍
ദീര്‍ഘായുസ്സ് വിധിച്ചിട്ടില്ലാത്ത മകനുവേണ്ടി നേരുന്ന
രക്തപുഷ്പാഞ്ജലികള്‍ക്കും മൃത്യുഞ്ജയ പൂജകള്‍ക്കും
എന്തെങ്കിലും അര്‍ത്ഥമുണ്ടോ... എന്നെനിക്കറിയില്ല
ഞാന്‍ യുക്തിചിന്തകളുടെയും അമ്മ ഈശ്വരവിശ്വാസത്തിന്റെയും
വിപരീത ധ്രുവങ്ങളിലായത് എങ്ങിനെയാണ്‌... ?

'വാസ്തുഹാര' സിനിമ കണ്ടിരുന്നോ? ഞാന്‍ കണ്ടിട്ടില്ല ..
പത്രങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യുന്നതുകൊണ്ട് ചോദിച്ചതാണ്..

പത്മരാജന്‍ യാത്രയായി ......
കാത്തിരിക്കുന്ന ഏതോ നക്ഷത്രകണ്ണുകളുടെ അപാരതയിലേക്ക്..
ജനുവരി 23ന്‌
പക്ഷെ അറിഞ്ഞത് ഇന്ന്... ഫിലിം ഫെയറിലൂടെ ...
... കാല്‍പ്പനികതയുടെ മായാപടം വലിച്ചുകീറിയതെന്തിനു നീ ...
മരണമേ... മനോഹര്‍ീ..

നീ ചോദിച്ചില്ലേ.. കവിത..
എഴുതുവാനുള്ള മനസികാവസ്ഥയെല്ലാം എന്നോ നഷ്ടമായി ..
താവളങ്ങളില്‍ നിന്നും താവളങ്ങളിലേക്കുള്ള കൂട്ടം തെറ്റിയുള്ള
മേയലിനിടയില്‍ നഷ്ടമായവ ഏറെയാണ്‌ ..
പിന്നിട്ട ഇടത്താവളങ്ങളെല്ലാം തിരിച്ചു നടക്കാനാവാത്ത ദൂരെയാണ് ..
ആയിരം സൗഹൃദങ്ങളെ ദുസ്വപ്നങ്ങള്‍ക്ക് കാണിക്ക വെച്ച് എനിക്ക്
മച്ചകങ്ങളില്‍ നിന്നും മച്ചകങ്ങളിലേക്ക് യാത്രയവേണ്ടി വരുമോ..?

ഇവിടെ മീനമാസത്തിലെ സൂര്യനും മുന്‍പേ
ആകാശം ചുവന്നു പൂത്തു തുടങ്ങി ...
ഏപ്രില്‍ .. മെയ്‌ .. വരാനിരിക്കുന്ന വേനലിന്റെ നൈറ്റ്‌മെയര്‍സ് ...

18 ഫെബ്രുവരി 1991, ഭവാനിമണ്ടി

ഹരിയാനയും രാജസ്ഥാനും പിന്നിട്ടു തീര്‍ന്നപ്പോള്‍
നേരമൊത്തിരി വൈകിപ്പോയി .... യാത്രകളായിരുന്നു...
ജനുവരി ഒന്നിന് എഴുതിയ കത്ത്
പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല...... ക്ഷമിക്കുക..
ഇനിയും വൈകുന്നതിനു മുന്‍പ് ഇത്രയും...

ഇവിടെ എല്ലാം പതിവുപോലെ...
മെസ്സിലെ ഭക്ഷണവും
രാവിലെ വൈകിയുണരലും
ചുമരില്‍ തൂങ്ങുന്ന പെയ്ന്റിങ്ങിലെ പുഞ്ചിരിയും....
എല്ലാം..

വൈകുന്നേരങ്ങള്‍ ഫുട്ബോളും ടേബിള്‍ ടെന്നിസുമായിനീങ്ങുന്നു...
നിന്റെ വിശേഷങ്ങള്‍ എന്തെല്ലാമാണ്...?
ലൈബ്രറിയില്‍ പോകാറില്ലേ...?
പൂക്കളും സംഗീതവും... ?
ചേച്ചിമാരുടെ വീടുകളിലേക്കുള്ള വിരുന്നുകള്‍... ?

ഇവിടെ എന്റെ ശിശിരകാലം നീലച്ചിറകുകളൊതുക്കി
കൂട്ടിലേക്ക് മടങ്ങുകയാണ് ...
ചുറ്റുമുള്ള ഗ്രാമങ്ങളിലെ വിളവെടുപ്പ്‌ കഴിഞ്ഞു
കര്‍ഷകരുടെ ഹാര്‍വെസ്റ്റ് ഫെസ്റിവല്‍നടന്നുകൊണ്ടിരിക്കയാണ് ..
പാതയോരങ്ങളില്‍ ഓറഞ്ച് കൂമ്പാരങ്ങളും
കവിളുകളില്‍ കൊയ്ത്തുകാല ഉത്സവത്തിന്റെ
അരുണിമയുമായി കര്‍ഷകക്കിടാങ്ങളും ...

അമ്മയുടെ എഴുത്തുകള്‍ മാത്രം
മുടങ്ങാതെ വരാറുണ്ട്‌ ..
നീ ചോദിച്ചില്ലേ ... ചുവപ്പിനോടുള്ള
എന്റെ അഭിനിവേശത്തെക്കുറിച്ച്.....
ഇനിയുമൊടുങ്ങാത്ത പ്രതീക്ഷയുടെയും
ഹൃദയത്തിലലിഞ്ഞ വര്‍ഗ്ഗബോധത്തിന്റെയും നിറംചുവപ്പാണ് ...
ഒരുപക്ഷെ അമ്മയുടെ മുലപ്പാലിനോടൊപ്പം
പകര്‍ന്നുകിട്ടിയ നീതിസാരങ്ങളില്‍ നിഴലിച്ചത്
മാര്‍ക്സിയന്‍ ജീവിതവീക്ഷണമായിരിക്കണം......

പിന്നെ...
പ്രതീക്ഷിച്ചപോലെ അങ്ങുദൂരെ
അറേബ്യന്‍രാവുകള്‍ മരണോന്മുഖമാകുവാനും
മണല്‍ക്കാടുകളില്‍ തീക്കാറ്റൂതുവാനും തുടങ്ങി...
വാക്കുകള്‍ അപ്രസക്തമാണെന്നതുകൊണ്ട്
കൂടുതലെഴുതുന്നില്ല ...

നന്ദി....
ജില്ലാ കൗണ്‍സില്‍ ഇലക്ഷനില്‍ എങ്കിലും
തിരിച്ചറിവിന്റെ കുറച്ചു വെളിച്ചമെങ്കിലും
അണയാതെ സൂക്ഷിച്ചതിന് ...

ദില്ലി - ജനുവരി 1, 1991

സമയങ്ങളില്‍ അവള്‍ക്കെഴുതിയ നിരവധി കത്തുകളില്‍ ഒന്ന് ....

ഇന്ന് - ജനുവരി ഒന്ന് 1991
കാശ്മീര്‍ താഴ്വരകളിലെ മഞ്ഞുവീഴ്ചയും
ശീതമാപിനികളിലെ അവരോഹണവും...
പിന്നെ, കാറ്റില്‍ പറിഞ്ഞുപോയ
പഴയ വര്‍ഷത്തിന്റെ കലണ്ടറില്‍ പിടയുന്നു
നവംബറിന്റെയും ഡിസംബറിന്റെയും
ചോര പുരണ്ട കളങ്ങള്‍......
പുതുവര്‍ഷകലണ്ടറിന്റെ കള്ളികളില്‍
ഇനിയും കൊടുങ്കാറ്റ് കൂടുവെക്കാന്‍ തുടങ്ങുന്നതേയുള്ളൂ
വരാനിരിക്കുന്ന മരണമേളകളുടെ ഡ്രംബീറ്റ്‌
അകലെനിന്നും തിരിച്ചറിയുന്നില്ലേ....?

ഇന്നലെ ... ഡിസംബര്‍ 31
അന്ധകാരത്തിന്റെ നിശാശാലകളില്‍
വര്‍ഷാവസാനരാത്രി ലഹരിയില്‍ പതഞ്ഞുയര്‍ന്ന
സുവര്‍ണ്ണരസകോപ്പകളും
ശവച്ചെണ്ടകൊട്ടി ... നിഷാദരാഗനടനമാടി
'സാമന്ത ഫോക്സ് ' ഒരുക്കിയ മൃത്യുഞ്ജയഹോമത്തില്‍
വെന്തുമരിച്ച നഗരമനസാക്ഷിയും ......

തീര്‍ച്ചയായും നഷ്‌ടമായ വര്‍ഷത്തിന് ഒരു സിംബോളിക്‌ ആയ
യാത്രയയപ്പ് അല്ലേ.....?
നിന്റെ ആശംസകള്‍ കിട്ടിയിരുന്നു...
തിരിച്ച്, സമാധാനപൂര്‍ണ്ണമായ
ഒരുപാട് ദിനങ്ങള്‍ ഞാന്‍ ആശംസിക്കുന്നു....

.... ഒരു മൂന്നാംലോകമഹായുദ്ധത്തിന്റെ ഭീഷണി
ഡെമോക്ലീസിന്റെ വാളുപോലെ
ആകാശത്തില്‍ തൂങ്ങിക്കിടക്കുമ്പോള്‍
സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും
ആശംസകള്‍ക്ക് എന്തര്‍ത്ഥമാണ് ഉള്ളത് അല്ലേ.. ?

ഒരു ന്യൂക്ലിയര്‍ ഹോളോകോസ്റ്റിന്റെ ദുസ്വപ്നം
നമ്മുടെ രാത്രികളെ വേട്ടയാടുമ്പോള്‍ ...
ആകാശത്തിലേക്ക് പറത്തിവിട്ട വെണ്പ്രാവുകള്‍
ചിറകുകള്‍ കുഴഞ്ഞ് കരിഞ്ഞുവീഴുമ്പോള്‍ ...
നിസ്സഹായരാവുവാന്‍ ശപിക്കപെട്ടവരാണോ നമ്മള്‍ .....??

Tuesday, May 5, 2009

ഇതൊരു കവിതയല്ല ................





അവളുടെ മരണത്തിനുശേഷം ഞാന്‍ പ്രണയിച്ചു തുടങ്ങിയ ഒരു പെണ്‍കുട്ടിയുടെഓര്‍മ്മകളില്‍ പതിനെട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ വാക്കുകളിലേക്കു പകര്‍ന്ന ഒരുരാത്രിയുടെ വിഭ്രാന്തികള്‍






അത് വാനപ്രസ്ഥത്തിന്റെ നാളുകള്‍


ദേശാടനങ്ങള്‍ക്കൊടുവില്‍ അവളിലെക്കവസാനമായി എത്തിയ നാളുകള്‍ ....




ശിശിരത്തിലെ അവസാന രാത്രിയും കൊഴിഞ്ഞുപോയി...

ചത്ത പൂവുകള്‍ പൊഴിയുന്ന മേയ്‌ഫ്ളവറിന്റെ വിലാപം നിലച്ചു തുടങ്ങി

മേഘങ്ങളില്‍ ഗുല്‍മോഹറിന്റെ ചുവപ്പ് പടരുന്ന സന്ധ്യകളും നമുക്കു നഷ്ടപ്പെടുന്നു



നിന്റെ കൈകളിലരിച്ചിരങ്ങുന്ന തണുപ്പ് ............

ശിശിരമല്ല......... മരണമാണോ...................

കഴിഞ്ഞ രാത്രിയുടെ ഹര്‍ഷാലസ്യം നിന്റെ കണ്ണുകളില്‍ ഇനിയും മയങ്ങുന്നു




പോയ രാവില്‍ ...

ഗീതാഗോവിന്ദത്തിന്റെ താളുകള്‍ ഏതോ ലാസ്യലഹരിയില്‍ മെല്ലെ മറിഞ്ഞുകൊണ്ടിരുന്നു....

രതിമൂര്‍ച്ഛയുടെ അഗ്നി നിന്റെ സിരകളില്‍ നിന്നും എന്റെ നെഞ്ചിലേക്ക് ആളിപ്പടര്‍ന്നു....

കടപുഴകി വീണ നിലാവിന്റെ വടവൃക്ഷങ്ങളും കാറ്റിന്റെ ഇടിമുഴക്കങ്ങളും
ഉന്മാദലഹരിയില്‍ കത്തുന്ന നിന്റെ കണ്ണുകളില്‍ അലിഞ്ഞു ...

ഉമിനീരില്‍ നനഞ്ഞ നിന്റെ അധരവും നിന്റെ നെഞ്ചില്‍ ചേക്കേറിയ അഗാധ മൌനവും ഞാന്‍ ഊറ്റികുടിച്ചു


രതിതൃഷ്ണകളുടെ കടലിരമ്പുന്ന നിന്റെ അധരങ്ങളില്‍ നിന്നും ഞാന്‍ഒപ്പിയെടുത്തത്

തുടിക്കുന്ന സ്നേഹത്തിന്റെ അവസാന പിടക്കലുകളായിരുന്നു ..



പിന്നീടെപ്പോഴോ

പെയ്തൊഴിഞ്ഞ വാക്കുകളുടെ നിശ്ശബ്ദതയില്‍ നിന്റെ തേങ്ങലുകള്‍ ഞെരിഞ്ഞമര്‍ന്നിരുന്നു

ദൂരെ വിളനിലങ്ങളില്‍ പൂത്ത നിലാവ് നോക്കി നിശ്ശബ്ദയായി നീ ഏറെ നിന്നു ...

ചാലിട്ടൊഴുകിയ നിന്റെ കണ്ണുനീര്‍ നീല നിലാവിലലിഞ്ഞു തീര്‍ന്നു

ഭൂമിയുടെ പിറക്കാത്ത ജന്മങ്ങളിലേക്കുള്ള മടക്കയാത്രാനിയോഗം നിന്റെ വിധിയുടെ അനിവാര്യതയാണെന്ന് നീ പറഞ്ഞു

നിസ്സഹായത തീര്‍ത്ത വരമ്പുകളില്‍ നീ ഓടിത്തളര്‍ന്നു തടഞ്ഞു വീഴുന്നത് ഞാന്‍ കണ്ടുനിന്നു ..



കഴിഞ്ഞ രാവില്‍

അതീന്ദ്രിയജാലങ്ങള്‍ തീര്‍ത്ത നിന്റെ ചിറകുകള്‍ നെഞ്ചില്‍ തളര്‍ന്നു കിടക്കുന്നു

നിന്റെ കാലടികളില്‍ പടരുന്നു

മഞ്ഞ കലര്ന്ന മഞ്ഞിന്റെ നീലിമ

വാടിയ ചെമ്പകപ്പൂമണം

മൃത്യുവിന്‍ ഗന്ധത്തിലലിയുന്നു ...........